2013, ഒക്‌ടോബർ 26, ശനിയാഴ്‌ച

കളവ് പറയുന്നതിന്റെ മന:ശാസ്ത്രം

പ്രസിദ്ധബ്രിട്ടീഷ് കുറ്റാന്വേഷക വിദഗ്ദ്ധൻ സർ സിറിൽ ബർട്ട് കളവ് പറയൽ രീതിയെ എട്ടായി തരം തിരിച്ചിട്ടുണ്ട്,
1.തമാശക്ക് പറയുന്ന കള്ളങ്ങൾ (playful lies)
2.വിചിത്ര കല്പനാ കള്ളങ്ങൾ(fantasy lies)
3.തെറ്റിദ്ദരിപ്പിക്കുന്ന കള്ളങ്ങൾ(confusing lies)
4.സ്വാഭിമാനം വളർത്തുന്നതിനുള്ള കള്ളങ്ങൾ(vanity arousing lies)
5.പ്രതികാരാത്മക കള്ളങ്ങൾ(revengeful lies)
6.സ്വാര്ത തല്പരമായ കള്ളങ്ങൾ(selfish lies)
7.കൂർ പുലർത്താനുള്ള കള്ളങ്ങൾ(lies of loyalty)
8.രോഗ സംബന്ധിയായ കള്ളങ്ങൾ(pathologycal lies) എന്നിവയാണവ,
അസത്യം പറയുന്നതിനെയാണ് കള്ളം പറയൽ എന്നത്കൊണ്ട് വിവക്ഷിക്കുന്നത്. മന:പ്പൂർവം തെറ്റായ കാര്യങ്ങൾ പറയുക, ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറയുക, കാര്യങ്ങൾ തെറ്റിധരിപ്പിക്കത്തക്കവിധത്തിൽ പറഞ്ഞു ഫലിപ്പിക്കുക,
വളച്ചൊടിച്ചു പറയുക എന്നിവയൊക്കെ ചേർന്നതാണ് കള്ളം എന്നത്. ചില വസ്തുക്കളെ ബോധപൂർവം നിഷേധിക്കുന്നതും കള്ളത്തരത്തിൽ പെട്ടതാണ്,
ശൈശവത്തിലും ബാല്യത്തിന്റെ ആദ്യദശകങ്ങളിലും തമാശക്ക് വേണ്ടി കുട്ടികള്‍ കള്ളം പറയാറുണ്ട്. ഇതിനെ കുറ്റകൃത്യമായി കാണാന്‍ കഴിയില്ല. ഇത്തരം കള്ളങ്ങള്‍ ധാരാളം തമാശ പ്രദാനം ചെയ്യുന്നവയാണ്. ആഗ്രഹങ്ങളുടെ സഫലീകരണ ചിന്തകളാണ് വിചിത്ര കല്പനാ കള്ളങ്ങളിലൂടെ പ്രകടിപ്പിക്കുന്നത്. ഏകദേശം 4 വയസ്സുവരെ കുട്ടികള്‍ കൂടെക്കൂടെ വിചിത്ര കല്പനാ കള്ളങ്ങള്‍ പറയുക സ്വാഭാവികമാണ്. ഈ കാലഘട്ടത്തില്‍ കുട്ടികള്‍ ഭാവനാ സമ്പന്നമായ വിചിത്ര ലോകത്ത് വസിക്കുന്നതാണ് ഇതിനുകാരണം. ഈയൊരു കാലഘട്ടത്തെകുറിച്ചു ഓരോ കുട്ടികളുടെയും ചില സന്ദര്‍ഭങ്ങളില്‍ വസ്തുക്കളെക്കുറിച്ചുള്ള ശരിയും തെറ്റും തിരിച്ചറിയാന്‍ കുട്ടികള്‍ക്ക് കഴിയാതെവരും. അത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷപ്പെടുന്നതിനുവേണ്ടി അവര്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിക്കാന്‍ നോക്കും. കള്ളം പറഞ്ഞ് ഇല്ലാത്ത സ്വാഭിമാനം വളര്‍ത്തി രസിക്കുക കുട്ടികളുടെ വിനോദമാണ്. ഇത്തരം കള്ളങ്ങള്‍ പറയുന്നത് അവരുടെ 'അഹ' (ലഴീ) ത്തിന്റെ സംതൃപ്തിക്കു വേണ്ടിയാണ്. അപകര്‍ഷബോധം പുലര്‍ത്തുന്നവരാണ് ഇത്തരം കള്ളങ്ങള്‍ പറയുന്നത്.

കളികളിലും മത്സരങ്ങളിലും തങ്ങളെ പരാജയപ്പെടുത്തുന്നവരെക്കുറിച്ച് മറ്റുള്ളവരോട് കള്ളങ്ങള്‍ പറയുന്ന സ്വഭാവം കുട്ടികള്‍ക്കുണ്ട്. പ്രതിയോഗിയുടെ മേല്‍ മേധാവിത്വം പുലര്‍ത്തുന്നതിനു വേണ്ടിയാണ് അവരിങ്ങനെ ചെയ്യുന്നത്. മുതിര്‍ന്ന വ്യക്തികളിലുമുണ്ട് ഈ പ്രവണത.
സ്വന്തം കുറ്റങ്ങളും കുറവുകളും മറച്ചുവയ്ക്കുന്നതിനുവേണ്ടി കള്ളം പറയുന്നവരുണ്ട്. മറ്റുള്ളവരുടെ മുമ്പില്‍ കുറ്റക്കാരനാകാതെ സ്വയ രക്ഷയ്ക്കു വേണ്ടിയാണ് ഇത്തരം കള്ളങ്ങള്‍ പറയുക. വ്യക്തികള്‍ തങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പിനോട് കൂറ് പുലര്‍ത്തുക സ്വാഭാവികമാണ്. ഗ്രൂപ്പിനോട് കൂറു പുലര്‍ത്തുന്നവര്‍ ഗ്രൂപ്പിന്റെ സുരക്ഷിതത്വത്തിനു വേണ്ടി കള്ളം പറയും. ഗ്രൂപ്പിന്റെ തെറ്റായ നടപടികള്‍ മൂടിവയ്ക്കുന്നതിനു വേണ്ടിയാണിത്.

ചില വ്യക്തികള്‍ പ്രത്യേകതരം വൈകാരിക ഭാവങ്ങള്‍ പുലര്‍ത്തുന്നവരാണ്. വെറുതെ നുണ പറയുക, സംതൃപ്തിക്കുവേണ്ടിയും, പറ്റിക്കാന്‍ വേണ്ടിയും , വമ്പത്തം പ്രകടിപ്പിക്കുന്നതിനു വേണ്ടിയും നുണ പറയുക ഇക്കൂട്ടര്‍ ഒരുതരം 'നുണരോഗി'കളാണ്.

കുട്ടികളുടെ കള്ളം പറയുന്ന ശീലം പരിഹരിക്കാവുന്നതാണ്. കള്ളം പറഞ്ഞതായി ബോദ്ധ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ കള്ളം പറയുകയാണോ എന്ന് ചോദിക്കുന്നതിനു പകരം 'എന്തിനു കള്ളം പറഞ്ഞു' എന്ന് വളച്ചുകെട്ടില്ലാതെ ചോദിക്കുന്നതാണ് നല്ലത്. നേരിട്ടുള്ളചോദ്യം, ചെയ്ത കള്ളം മൂടിവയ്ക്കുവാന്‍ കള്ളങ്ങള്‍ മെനഞ്ഞെടുക്കുന്നതില്‍ നിന്ന് കുട്ടിയെ പിന്തിരിപ്പിക്കും. ഒപ്പം കള്ളം പറഞ്ഞതിന്റെ അടിസ്ഥാന കാരണം കണ്ടുപിടിക്കുകയും വേണം. കുട്ടികള്‍ക്ക് ഭയം കൂടാതെ എന്തും തുറന്നു പറയുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കണം. പേടിച്ചിട്ടാണ് കുട്ടികള്‍ കള്ളം പറയുന്നത്.
കുട്ടികള്‍ കള്ളം പറയാന്‍ പ്രേരിതരാകുന്ന സന്ദര്‍ഭങ്ങളും കള്ളം ചെയ്യാന്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങളും കഴിവതും ഒഴിവാക്കണം. ആദ്യമായി കള്ളം പറയുമ്പോള്‍ കുട്ടിയെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കുന്നത് നല്ലതാണ്. കുറ്റസമ്മതം വഴി പശ്ചാത്താപം, നാണക്കേട്, പരിഭ്രമം തുടങ്ങിയ വികാരങ്ങള്‍ അവരില്‍ ഉണ്ടാകും.

ഇത്തരം വികാരങ്ങള്‍ വീണ്ടും കള്ളം പറയുന്നതിന് തടസ്സമായി നില്‍ക്കും. കള്ളം പറഞ്ഞതിന്റെ ഫലമായി ഉണ്ടായിട്ടുള്ള ഹിതകരമല്ലാത്ത സാഹചര്യം ഓര്‍ക്കുകയും അതുവഴി വീണ്ടും കള്ളം പറയുന്നതില്‍ നിന്നു അവര്‍ പിന്മാറുകയും ചെയ്യും.

കള്ളം പറയുന്നത് നിയന്ത്രിക്കുന്നതിന്, ചെയ്യരുതെന്ന വിലക്കുകള്‍ നല്‍കുന്നതിനേക്കാള്‍ ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് വേണ്ടത്. കള്ളം പറയരുതെന്ന് ഉപദേശിക്കുന്നതിനു പകരം സത്യം പറയണം എന്നു പഠിപ്പിക്കുക. അതോടൊപ്പം കള്ളം പറയുന്നതും പ്രവര്‍ത്തിക്കുന്നതും തെറ്റാണെന്ന് ബോദ്ധ്യപ്പെടത്തക്ക വിധം ചെറിയ പരിഹാര ശിക്ഷകള്‍ (ശാരീരിക ശിക്ഷകള്‍ പാടില്ല) നല്‍കുക. 'അരുത്' എന്ന് പറയുന്നതിനേക്കാള്‍ 'എങ്ങനെ' ചെയ്യണ മെന്ന തിരിച്ചറിവാണ് ഓരോ കുട്ടിക്കും നല്‍കേണ്ടത്. എങ്ങനെ ചെയ്യണമെന്ന് പഠിപ്പിക്കുന്നതാണ് ശിക്ഷണം.

ശൈശവകാല അനുഭവങ്ങള്‍ സ്‌നേഹത്തിന്റെ നിറച്ചാര്‍ത്തുകളായിരിക്കണം. സ്‌നേഹം എന്നാല്‍ സന്തോഷമുള്ള അനുഭവങ്ങളാണ്. ലാളനയും കരുതലും പരിഗണനയും സ്പര്‍ശവും തലോടലും അടങ്ങിയ സന്തോഷകരമായ അനുഭവങ്ങളാണ് ആരോഗ്യകരമായ വ്യക്തിത്വ വികസനത്തിന് കളമൊരുക്കുന്നത്. കുട്ടികള്‍ക്ക് മാനസികാരോഗ്യം ഉണ്ടാക്കുക എന്നതാണ് പ്രധാനം. സ്‌നേഹം, നീതി, അനുകമ്പ, കരുണ, ഉത്തരവാദിത്വബോധം, ആത്മാര്‍ത്ഥത, വിശുദ്ധി തുടങ്ങി ഒരുപാടു മൂല്യങ്ങള്‍ മാതാപിതാക്കളിലൂടെ മക്കളിലേക്ക് സന്നിവേശിക്കപ്പെടണം. ആത്മ വിശ്വാസത്തിന്റെയും ആത്മ ധൈര്യത്തിന്റെയും സ്വയം മതിപ്പിന്റെയും തലങ്ങളിലേക്ക് അവര്‍ ഉയര്‍ന്നാല്‍ പിന്നീട് കള്ളം പറയില്ല.

കുട്ടികള്‍ക്ക് കുടുംബാംഗങ്ങള്‍ മാതൃകയാകണം. കുട്ടികള്‍ ദുശ്ശീലങ്ങളിലേക്ക് വഴുതി വീഴുന്നത് മറ്റുള്ളവരെ എന്നതിനേക്കാള്‍ വീട്ടിലുള്ളവരെ നോക്കിയാണെന്നത് എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കണം. വീട്ടിലുള്ളവര്‍ നുണ ശീലിച്ചാല്‍ കുട്ടികളും നുണപറയും. കുട്ടികള്‍ ചെയ്യരുതെന്നു നാം പറയുന്ന കാര്യങ്ങള്‍ മാതാപിതാക്കളോ വീട്ടിലുള്ളവരോ ചെയ്താല്‍ മറിച്ചുള്ള വിലക്കുകള്‍ കുട്ടികളില്‍ ഒരു സ്വാധീനവും ഉണ്ടാക്കില്ല. കാണുകയും കേള്‍ക്കുകയും ചെയ്യുന്നതാണ് അവര്‍ ജീവിതത്തില്‍ ആവര്‍ത്തിക്കുന്നത്.

ശൈശവത്തില്‍ സംഭവിക്കുന്നതെല്ലാം ടേപ് റിക്കോര്‍ഡറിലെന്നപോലെ കുട്ടികളുടെ തലച്ചോറില്‍ ആലേഖനം ചെയ്യപ്പെടുന്നു എന്നാണ് ന്യൂറോ സര്‍ജന്‍ പെന്‍ ഫീല്‍ഡിന്റെ ഗവേഷണ പഠനങ്ങള്‍ തെളിയിക്കുന്നത്. നൈസര്‍ഗിക വാസനകളുടെ നിര്‍ബാധമായ പ്രകടനമാണ് ശിശുഭാവത്തിന്റെ പ്രത്യേകത. ഈ ഭാവമാണ് സര്‍ഗാത്മകതയുടെയും പ്രസന്നതയുടെയും ഉറവിടം. മൂല്യബോധമുള്ള, സ്വതന്ത്രമായ വളര്‍ച്ചയുടെ പരിപോഷണം നടന്നാല്‍ കുട്ടികള്‍ ഉന്നത വ്യക്തിത്വമുള്ളവരാകും.

അടിസ്ഥാന മനോഭാവ രൂപീകരണം നടക്കുന്നത് ബാല്യകാലത്താണ്. മനസ്സിനു മുറിവേല്‍പിക്കാത്ത, വളരെ പോസിറ്റീവായ രൂപീകരണമാണ് ബാല്യത്തില്‍ വേണ്ടത്. ''ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷ്യരുള്ള കാലം'' എന്ന കവി വാക്യം ഏറെ അര്‍ത്ഥവത്താണ്. വളര്‍ത്തു ദോഷത്തിന്റെ ഇരകളായി അവര്‍ മാറുമ്പോഴാണ് കള്ളന്മാരും കുറ്റവാളികളുമായിത്തീരുന്നത്. ഉത്തരവാദിത്വമുള്ള പിതൃത്വവും മാതൃത്വവും പകര്‍ന്നു നല്‍കുക. സ്വയം മാതൃകയായി സാക്ഷ്യജീവിതത്തിലൂടെ, മൂല്യങ്ങള്‍ പകര്‍ന്ന് മക്കളെ നല്ലവരാക്കുക.